Sunday, March 29, 2015

പൗരോഹിത്യ/സന്ന്യസ്ത ജീവിതവും അതിലെ വിരോധാഭാസവും



ചാക്കോ കളരിക്കൽ

ലോകമെമ്പാടും  ലക്ഷകണക്കിന് പുരോഹിതരും സന്ന്യാസീസന്ന്യാസിനികളും കത്തോലിക്കാസഭയിൽ ഇന്ന് സേവനം ചെയ്യുന്നുണ്ട്. എങ്കിലും അവരുടെ എണ്ണം ദിനംപ്രതി കുറഞ്ഞുകൊണ്ടാണിരിക്കുന്നത്. വൈദികവൃത്തിയും സന്ന്യസ്തജീവിതവും ഉപേക്ഷിച്ച് പുരോഹിതരും കന്യാസ്ത്രികളും പുറം ലോകത്തേയ്ക്ക് പോകുന്നതാണ് അതിനുള്ള ഒരു കാരണം. ആയിരക്കണക്കിന് പുരോഹിതരും കന്യാസ്ത്രികളും സഭാവസ്ത്രം ഉപേക്ഷിച്ച് പോകുന്ന ഈ കാലഘട്ടത്തിൽ അവരുടെ ഭാവി ക്ഷേമത്തിനായി കത്തോലിക്കാ സഭാധികാരവും അവർ സേവനം ചെയ്തിരുന്ന രൂപതകളോ സന്ന്യാസാശ്രമങ്ങളോ മഠങ്ങളോ കുടുംബക്കാരോ സഭാപൗരർ മൊത്തത്തിലുമോ ക്രിയാത്മകമായി എന്തു ചെയ്യുന്നു എന്നതിലേയ്ക്ക് ഒരെത്തിനോട്ടവും അതിലേയ്ക്കായി ചില നിർദേശങ്ങളുമാണ് ഈ ലേഖനംകൊണ്ട് ഉദ്ദേശിക്കുന്നത്.

പൗരോഹിത്യ/കന്യാസ്ത്രി ജീവിതത്തിൽനിന്നും അല്മായ ജീവിതത്തിലേയ്ക്കുള്ള മാറ്റത്തിൽ വന്നുകൂടുന്ന ജീവിതപ്രശ്നങ്ങൾ വളരെയാണ്. അവർ ഇന്ന് വേദനാജനകമായ ജീവിത സാഹചര്യങ്ങളിൽകൂടിയാണ് കടന്നുപോകുന്നത് എന്ന സത്യം എല്ലാവർക്കും അറിയാവുന്ന കാര്യവുമാണ്.


ചെറുപ്രായത്തിൽ അവർ സഭാസേവനത്തിനായി ചേരുന്നു; അതല്ലെങ്കിൽ സഭാധികാരികൾ അതിനായി അവരെ റിക്രൂട്ടുചെയ്യുന്നു. കാനോൻ നിയമപ്രകാരം 17 വയസ് തികഞ്ഞ കുട്ടികളെ നോവിഷ്യേറ്റിലേയ്ക്ക് സ്വീകരിക്കാം (കാനോന: 517. 1). 18 വയസ് തികഞ്ഞവർക്ക്‌ താല്കാലിക വ്രതവാഗ്ദാനം ചെയ്യാം. രണ്ട് വ്രതനവീകരണങ്ങൾക്കുശേഷം നിത്യവ്രതവാഗ്ദാനവും ചെയ്യാം. വിവേകം, ഉപവി, അറിവ്, ഭക്തി, സന്ന്യാസാവസ്ഥയുടെ അനുഷ്ടാനത്തിലുള്ള മികവ് എന്നീ ഗുണങ്ങൾ ഉള്ളവരെയാണ് വ്രതവാഗ്ദാനം ചെയ്യാൻ അനുവദിക്കുന്നത്. ഭാവിയിൽ അവർ രൂപതയ്ക്കോ ആശ്രമങ്ങൾക്കോ മഠത്തിനോവേണ്ടി വേലചയ്ത് ജീവിക്കുന്നു. അവർ സഭാസേവനത്തിൽ ആയിരിക്കുന്നിടത്തോളംകാലം പല കാര്യങ്ങളിലും പല വിധത്തിലും സുരക്ഷിതരുമാണ്. രൂപതക്കുവേണ്ടി പട്ടമേക്കുന്നവർ മെത്രാൻറെ ഇഷ്ടപ്രകാരം ഇടവകകളിലോ മറ്റെവിടെയോ സേവനം ചെയ്യുന്നു. സന്ന്യാസീസന്ന്യാസിനികൾ  ലക്ഷ്യം, പ്രകൃതി, സ്വഭാവമെല്ലാം സ്ഥിതീകരിക്കപ്പെട്ട ഒരു പ്രത്യേക സമൂഹത്തിൽചേർന്ന് അനുസരണം, ബ്രഹ്മചര്യം, ദാരിദ്ര്യം എന്നീ മൂന്ന് പരസ്യവ്രതങ്ങൾ ചെയ്ത് ആ സഭയുടെ പ്രത്യേകമായ ആധ്യാത്മികതയെ അനുധാവനം ചെയ്യുന്നു. ആ സമൂഹത്തിൻറെ പ്രത്യേക വേലകളിൽ പങ്കാളികളായി ജീവിക്കുന്നു. നിത്യവ്രതം കഴിഞ്ഞാൽ അവർ ആ സഭയുടെ പൂർണ്ണഅംഗങ്ങളായി അംഗീകരിക്കപ്പെടുന്നു. അവരുടെ സമൂഹത്തിൻറെ സാമ്പത്തിക അഭിവൃത്തിക്കുവേണ്ടിയുള്ള ജോലികൾപോലും ‘ദൈവസേവനം’ എന്ന പേരിലാണ് അറിയപ്പെടുന്നത്!

കത്തോലിക്കാസഭയിലെ കന്യാസ്ത്രികൾ സഭയിലെ ജോലിക്കാരായ തേനീച്ചകളാണ്. കാരണം വർക്കർ ബീസ് എല്ലാം സ്ത്രീവർഗത്തിൽ പെട്ടതും അവരുടെ ലൈംഗീകത പ്രകൃതിയാൽത്തന്നെ നിഷേധിക്കപ്പെട്ടതും ജീവിതകാലം മുഴുവൻ അവറ്റകളുടെ കോളനിക്കുവേണ്ടി അഹോരാത്രം വേലചെയ്ത് അവസാനം ചത്തടിയുകയും ചെയ്യുന്നു. കന്യാസ്ത്രികൾ സെക്സ് സ്വമനസാ വേണ്ടന്നുവെച്ച് ജീവിതകാലം മുഴുവൻ ശബളമില്ലാതെ സ്വന്തം സഭക്കുവേണ്ടി രാപകലില്ലാതെ വേലചെയ്ത് മരിക്കുമ്പോൾ സ്വർഗം പൂകാമെന്ന് വിശ്വസിക്കുന്നു. കന്യാസ്ത്രികളായ തേനീച്ചകളുടെ ജോലിയുടെ വ്യാപ്തി അളക്കാൻ സാധ്യമല്ല. ഈ പാരിദോഷികമില്ലാത്ത ജോലി സ്ഥാപനവൽക്കരിക്കപ്പെടുകയും ലോകം അതിനെ അംഗീകരിക്കുകയും ചെയ്തിരിക്കുന്നു. അത് കഷ്ടം തന്നെയെന്ന് പറയാതിരിക്കാൻ വയ്യ. സഭയിലെ ഈ സാമൂഹിക  അനീതിയെ സഭതന്നെ തിരുത്തേണ്ടതാണ്. അതിനുള്ള കാഴ്ചപ്പാടും വീക്ഷണവും മൂല്ല്യവിചാരവും വിവേകപൂർവമായ തീരുമാനങ്ങളും ഉണ്ടായാൽ മാത്രം മതി.


കന്യാസ്ത്രികളുടെ പലവിധജോലികൾ കത്തോലിക്കാസഭയുടെ നടത്തിപ്പിന് ആവശ്യമാണ്. അവരുടെ സേവനസംഭാവനകൾവഴി സഭയുടെ പ്രവർത്തനങ്ങൾ ഫലപ്രദവും സ്വാധീനം ചെലുത്തുന്ന ശക്തിയുമായിത്തീരുന്നു. എഴുപതും എണ്‍പതും വയസ്സുള്ള കന്യാസ്ത്രികളുടെ നീണ്ട ജീവിത അദ്ധ്വാനഫലംകൊണ്ടാണ് മഠങ്ങൾ സാമ്പത്തീകമായി അഭിവൃത്തിപ്പെട്ടിട്ടുള്ളത്. കന്യസ്ത്രികളുടെ വേതനമില്ലാത്ത ബൃഹത്തായ ജോലിസംഭാവനകൾ സ്ഥാപനവൽക്കരിക്കപ്പെടുകമൂലം കോടിക്കണക്കിന് രൂപയുടെ വരുമാനം സഭക്ക് ലഭിക്കുന്നു. ഈ കന്യാസ്ത്രികൾ പലവിധ ജോലികളാണ് സാമ്പത്തീക പ്രതിഫലമില്ലാതെ ചെയ്യുന്നത് - അധ്യാപികമാർ, പ്രഫസർമാർ, ഡോക്ടർമാർ, നേഴ്സുമാർ, കുട്ടികൾക്കും വൃദ്ധർക്കുംവേണ്ടിയുള്ള ആതുരസേവനം, മിഷ്യൻസ്ഥലങ്ങളിലെ സേവനം, മഠങ്ങളിലെ ജോലികൽ, തുടങ്ങിയവ. കൂടാതെ സ്വന്തം സമൂഹത്തിൻറെ അഭിവൃത്തിക്കുവേണ്ടി അഹോരാത്രം പരിശ്രമിക്കുന്നു. സ്കൂളുകൾ, കോളേജുകൾ, ആശുപത്രികൾ, ഓർഫണേജുകൾ, മഠങ്ങൾ  തുടങ്ങിയ വൻപ്രസ്ഥാനങ്ങൾ എല്ലാം കന്യാസ്ത്രികൾ നിയന്ത്രിച്ച് പണിത് നടത്തികൊണ്ടിരിക്കുന്നു. വളരെ ഉത്തരവാദിത്വമുള്ള നിരവധി സ്ഥാപനങ്ങൾ നടത്തുന്നു. സ്വന്തം സമൂഹത്തിനുവേണ്ടി ധനം ശേഖരിക്കുന്നു. കൂടാതെ മറ്റ് മഠങ്ങളിലേക്കോ സംസ്ഥാനങ്ങളിലേക്കോ രാജ്യങ്ങളിലേക്കോ ഭൂഖണ്ഡങ്ങളിലേക്കോ സ്ഥലം മാറ്റപ്പെടുന്നു. കോടിക്കണക്കിന് ജനങ്ങളുടെ ജീവിതത്തെ ഈ കന്യാസ്ത്രികൾ ധന്യമാക്കുന്നു, യാതൊരു പ്രതിഫലവും പ്രതീക്ഷിക്കാതെ.


മനുഷ്യർ പലതരക്കാർ എന്നപോലെ കന്യാസ്ത്രികളും പലതരത്തിലുള്ള വ്യക്തികളാണ്. വ്യക്തിപരമായി നല്ല ഗുണങ്ങൾ ഉള്ളവരും പൊതുസാഹചര്യവുമായി ഒത്തുചേർന്ന്പോകുന്നവരും നിശ്ചയദാർഡ്യക്കാരും എന്നാൽ വഴങ്ങുന്ന സ്വഭാവക്കാരും അനുസരണത്തിൻകീഴിൽ ജീവിച്ച് താനായിരിക്കുന്ന സമൂഹത്തിൻറെ നന്മയ്ക്കായി സ്വയം കാഴ്ച്ചവെച്ച് സഹപ്രവത്തനം നടത്തുന്നവരുമാണവർ. പണ്ടുകാലങ്ങളിൽ വ്രതംചെയ്ത കന്യാസ്ത്രികൾ ജീവിതകാലം മുഴുവൻ അവരുടെ സമൂഹത്തിൽത്തന്നെ ജീവിച്ച് മരിക്കുമായിരുന്നു. കാലം മാറി. ഇപ്പോൾ അവർ അവരുടെ ജീവിതാവസ്ഥയെ പുനർവിചിന്തിനം ചെയ്യുകയും തനിക്ക് പറ്റിയതല്ലെന്ന് തോന്നിയാൽ വ്രതത്തിൽനിന്ന് ഒഴിവുവാങ്ങി മാത്തിൻറെ നാല് ഭിത്തികളെ ഭേദിച്ച് പുറം ലോകത്തേയ്ക്ക് കടന്നുപോകുന്നു. രണ്ടാം വത്തിക്കാൻ കൌണ്‍സിലും പോൾ  ആറാമൻ മാർപാപ്പയും സന്ന്യാസ സമൂഹങ്ങൾക്കുള്ളിൽ കാലോചിതമായ നവീകരണം നടപ്പിലാക്കണമെന്ന് നിർദേശിക്കുകയുണ്ടായി. അതിൻറെ പരിണതഫലമായി പണ്ടുകാലങ്ങളിൽ ചോദ്യം ചെയ്യാൻ ധൈര്യപ്പെടാത്ത പല കാര്യങ്ങളും ചോദ്യം ചെയ്യപ്പെട്ടു. സംവാദങ്ങൾ നടത്തി. ആധുനിക കാലഘട്ടത്തിൻറെ ആവശ്യങ്ങളെ കണ്ടറിഞ്ഞ് വേണ്ട തിരുത്തലുകൾ വരുത്തി സന്ന്യസ്ഥജീവിതത്തെ പുനർനിർവചിക്കാൻ ആരംഭിച്ചു. കന്യാസ്ത്രികൾ പ്രത്യേകിച്ച് പാശ്ചാത്യദേശങ്ങളിലെ സഹോദരികൾ വ്യക്തിപരമായിത്തന്നെ സ്വജീവിതത്തിൻറെ അർത്ഥം/ലക്ഷ്യം നിർണയിക്കാൻ തുടങ്ങി. തല്ഫലമായി ആയിരക്കണക്കിന് കന്യാസ്ത്രികൾ തങ്ങളുടെ ജീവിതാന്തസ് ഉപേക്ഷിച്ചുപോയി. ഇന്നും ആ പ്രക്രിയ തുടർന്നുകൊണ്ടിരിക്കുന്നു. ഭാവി കത്തോലിക്കാസഭ ഇന്ന് നാം കാണുന്നതുപോലെ ആയിരിക്കുകയില്ല.


ഓരോ കന്യാസ്ത്രിയും മഠത്തിൽനിന്നും പോകുന്നത് ഓരോരോ കാരണങ്ങൾകൊണ്ടായിരിക്കും. അത് ആധ്യാത്മികതയായിരിക്കാം; ജോലിയായിരിക്കാം; ജീവിതരീതിയായിരിക്കാം; ശാരീരികവും മാനസീകവുമായ അനാരോഗ്യമായിരിക്കാം; സഭാഘടനയായിരിക്കാം; സഭാധികാരികളായിരിക്കാം; കത്തോലിക്കാസഭയുടെ യാഥാസ്ഥിതിക മനോഭാവമായിരിക്കാം; വെറും വ്യക്തിപരമായിരിക്കാം. ചില കന്യാസ്ത്രികൾക്ക് കുറെക്കാലം കഴിയുമ്പോൾ വേറൊരു ജീവിതാന്തസായിരിക്കും ഇഷ്ടം. മറ്റുചിലർക്ക് വിവാഹിതരായി കുട്ടികളെ ജനിപ്പിച്ചുവളർത്തി യഥാർത്ഥ അമ്മമാരാകുന്നതിലായിരിക്കും താല്പര്യം. ഈ സ്ത്രീകളുടെ കത്തോലിക്കാ വിശ്വാസത്തിന് യാതൊരു കോട്ടവും സംഭവിക്കുന്നില്ല. വിശ്വാസത്തിൻറെ പുതിയ ആവിഷ്ക്കാരത്തിലൂടെ അത് സാക്ഷാൽക്കരിക്കപ്പെടുകയാണ് ചെയ്യുന്നത്. സ്വന്തം ജീവിതത്തിൻറെ എല്ലാ തലങ്ങളെയും ആഴമായി പഠിച്ച് പക്വമായ ഒരു തീരുമാനം വഴിയാണ് വ്രതങ്ങളിൽനിന്നു വിടുതൽ വാങ്ങിക്കുന്നത്. മുമ്പ്  ചിന്തിക്കപോലും ചെയ്തിട്ടില്ലാത്ത അനിശ്ചിതമായ പുറംലോക ജീവിതത്തിലേയ്ക്ക് കാലെടുത്തുകുത്താൻ ഒരു കന്യാസ്ത്രിക്ക് ആത്മധൈര്യവും  ഉദ്ദേശദാർഡ്യവും ഒപ്പം ആവശ്യമാണ്. കാരണം മഠത്തിലെ സുരക്ഷിതവും ഭദ്രവുമായ ജീവിതം, ആധ്യാത്മീകത, സന്ന്യസ്ഥജീവിതത്തോടുള്ള മാനസീകവും ശാരീരികവും വൈകാരികവുമായ അടുപ്പവുമെല്ലാം ഉപേക്ഷിക്കേണ്ടിവരുന്നു. തൻറെ യൗവനകാലം മുഴുവൻ മഠത്തിലും മഠത്തിനുവേണ്ടിയും ജീവിച്ചു. ഇനി ഇതാ പുറം ലോകത്തേയ്ക്കിറങ്ങുന്നു.  അതിനാൽ സങ്കടത്തിൻറെയും കുറ്റബോധത്തിൻറെയും അനിശ്ചിതത്വത്തിൻറെയും ഗൃഹാതുരത്വത്തിൻറെയും ശീലിച്ച ജീവിതരീതിയെ വിട്ടുപോരുന്നതിൻറെയും സഹപാഠികളെ ഉപേക്ഷിച്ചുപോരുന്നതിൻറെയുമായ എല്ലാ വേദനകളെയും തരണം ചെയ്യണം. സ്വന്തം കുടുംബത്തെ ഉപേക്ഷിക്കുന്നതുപോലെത്തന്നെയാണ് സ്വന്തം മഠത്തെ ഉപേക്ഷിച്ചുപോകുന്നതും.

നിത്യവ്രതം വാഗ്ദാനംചെയ്തവർ ഗുരുതരമായ തെറ്റിലകപ്പെട്ടാൽ  മാത്രമെ ആശ്രമങ്ങളിൽനിന്നോ മഠങ്ങളിൽനിന്നോ പുറംതള്ളാവൂ  എന്ന് കാനോന അനുശാസിക്കുന്നുണ്ട് (കാനോന: 500. 2. 1). കൂടാതെ പുറത്താക്കലിന് മുന്നോടിയായി പുറത്താക്കൽ ഭീഷണിയോടുകൂടിയ രണ്ട് മുന്നറിയിപ്പ് നൽകേണ്ടതുമാണ്‌ (കാനോന: 500. 2. 2). കാനോൻ നിയമത്തിലെ വകുപ്പുകളൊന്നും സന്ന്യാസസഭാധികാരികൾ പലപ്പോഴും നോക്കാറില്ല. ഒരു കന്യാസ്ത്രിയെ പുറംതള്ളണമെന്നവർ തീരുമാനിച്ചാൽ ആ കന്യാസ്ത്രിയെ പുറംതള്ളിയിരിക്കും. പുറംതള്ളപ്പെടുന്ന ഒരു സാധു സ്ത്രീയ്ക്ക് സഭാധികാരത്തോട് പൊരുതി  ജയിക്കാൻ നിർവാഹമൊന്നുമില്ല.ഉത്കൃഷ്ടമായ ഒരു ജീവിതാന്തസായി കന്യാസ്ത്രിജീവിതത്തെ കുടുംബക്കാർ കണ്ടിരുന്നെങ്കിൽ മഠമുപേക്ഷിച്ച് വീട്ടിലേയ്ക്ക് തിരികെചെല്ലുബോൾ അവരുടെ പ്രതികരണം എന്തായിരിക്കും? ഇന്നവൾ പാതിപ്രായക്കാരിയല്ല. മദ്ധ്യവയസ്ക്ക ആയിരിക്കാം. വരുമാനമൊന്നുമില്ലെങ്കിൽ അവൾ എന്തുചെയ്യും?


പൌരസ്ത്യ സഭകളുടെ കാനോനകൾ 503: 1. “ആശ്രമാത്തിൽനിന്ന് നിയമപ്രകാരം വിട്ടുപോവുകയോ അതിൽനിന്നു നിയമാനുസൃതം പുറത്താക്കപ്പെടുകയോ ചെയ്യുന്ന ആൾക്ക് താൻ അവിടെ ചെയ്ത ഏതെങ്കിലും സേവനത്തെപ്രതി അവിടെനിന്ന് ഒന്നും ആവശ്യപ്പെടാനാവുന്നതല്ല.”


2. “എങ്കിലും ആശ്രമം അതിൽനിന്നു വേർപിരിഞ്ഞ ആളുടെനേരെ ഉചിതവും സുവിശേഷാത്മകവുമായ ഉപവി കാണിക്കണം.”


മഠത്തിൽനിന്നു പുറത്താക്കപ്പെടുന്നവർക്കും സ്വമനസ്സാ പുറത്തേയ്ക്ക് പോകുന്നവർക്കും പ്രതിഫലത്തിനോ നഷ്ടപരിഹാരത്തിനോ അർഹത ഇല്ലന്ന് കാനോന വ്യക്തമായി പറയുന്നു. ഈ കാനോനയിൽ യേശുവിൻറെ സ്നേഹത്തിൻറെ അരൂപി തൊട്ടുതേച്ചിട്ടില്ലന്ന് വ്യക്തമാണ്. കൂടാതെ ആശ്രമം ഉപവിക്കു ചേർന്ന വിധത്തിൽ അവരോട് പെരുമാറണമെന്നും ഉപദേശിക്കുന്നു. ആ ഉപദേശംകൊണ്ട് എന്താണാവോ ഉദ്ദേശിക്കുന്നത്? വളരെ അവ്യക്തമാണ് ഈ കാനോന.


മഠംവിട്ടുപോകുന്നവരുടെ സാമ്പത്തിക കാര്യങ്ങളെ സംബന്ധിച്ച്  മേൽപറഞ്ഞ ഈ ഒരു കാനോന മാത്രമേ ഉള്ളൂ. സഭ വിട്ടുപോകുന്ന കന്യാസ്ത്രികളുടെ ജീവിതബുദ്ധിമുട്ടുകളെപ്പറ്റി സഭ പഠിക്കണം. സഭയുടെ ഔദ്യോഗിക വ്യക്തികൾ അത് മനസ്സിലാക്കണം. വേദനാജനകമായ അവരുടെ ജീവിത സാഹചര്യങ്ങളെ സഭ അറിയണം. അവരുടെ വ്രതങ്ങളിൽനിന്നും ഒഴിവ് നല്കുന്നതുമാത്രം പോരാ അവർക്ക് നിത്യവൃത്തിക്കുള്ള ധനസഹായവും ചെയ്യണം. കന്യാസ്ത്രി ജീവിതത്തിൽനിന്നും അല്മായജീവിതത്തിലേയ്ക്കുള്ള മാറ്റത്തിൽ വന്നുകൂടുന്ന ജീവിതപ്രശ്നങ്ങൾക്ക് പുതിയ മാനങ്ങൾ കണ്ടുപിടിക്കാൻ സഭ സഹായകമാകണം.


സന്ന്യാസം വിട്ടുപോകുന്ന സഹോദരികൾ ഒരു പുതിയ ജീവിതത്തെ കണ്ടുപിടിക്കുമ്പോൾ ചില അത്യാവശ്യകാര്യങ്ങൾ (പാർപ്പിടം, വസ്ത്രം, വീട്ടുപകരണങ്ങൾ, ജോലി, താല്കാലിക ചിലവിനുള്ള കുറെ പണം) ഉടനടി നടക്കേണ്ടതായിട്ടുണ്ട്. കൂടാതെ ദീർഘകാലാടിസ്ഥാനത്തിലും പല കാര്യങ്ങളും നടക്കേണ്ടതായിട്ടുണ്ട്.

1. സ്വന്തം കുടുംബവുമായി പുതിയ ബന്ധം സ്ഥാപിക്കണം.

2. കന്യാസ്ത്രി അവസ്ഥയിൽനിന്നും അല്മായ സ്ത്രീ എന്ന അവസ്ഥയിലേക്കുള്ള മാറ്റത്തെ അംഗീകരിക്കണം.

3. സ്വന്തം ശരീരത്തെയും മനസിനെയും ആരോഗ്യപരമായി സംരക്ഷിക്കണം.

4. ഒരു അല്മായ സ്ത്രീയായി പൊതുജനങ്ങളുടെ മുൻപിൽ പ്രത്യക്ഷപ്പെടാൻ പഠിക്കണം.

5. ലൈംഗികതയേയും ലൈംഗികജീവിതത്തെയും പുതുതായി കണ്ടുപിടിക്കണം.

6. വിശ്വസ്ഥരായ പുതിയ സുഹൃത്തുക്കളെ കണ്ടെത്തണം.

7. അനുദിന ജീവിതത്തിനുതകുന്ന സമയനടപടിക്രമം ശീലിക്കണം.

8. സാധാരണക്കാരുടെ ജീവിതത്തെ ആശ്ലേഷിക്കാൻ പഠിക്കണം.

9. സ്ത്രീപുരുഷന്മാരുമായി പുതിയ സ്നേഹബന്ധങ്ങൾ സ്ഥാപിച്ചെടുക്കണം.

10. വരുമാനമുള്ള ഒരു ജോലി കണ്ടുപിടിക്കണം.


ചുരുക്കിപറഞ്ഞാൽ മഠം ഉപേക്ഷിക്കുന്ന ഓരോ കന്യാസ്ത്രിക്കും നവമായ ഒരു സ്വയം തിരിച്ചറിവ് ഉണ്ടാകണം.


മഠം ഉപേക്ഷിക്കുന്ന കന്യാസ്ത്രികളുടെ മുഖ്യപ്രശ്നം സഭയുടെ അവരോടുള്ള പെരുമാറ്റമാണ്. അത് എപ്പോഴുംതന്നെ തൃപ്തികരമല്ലാത്തതും അനീതി നിറഞ്ഞതുമാണ്. സഭതന്നെയാണ് ഈ വിഷയത്തിലെ പ്രധാന പ്രശ്നം. അതിൻറെ അനന്തരഫലം വിദൂരമാണ്.


കന്യാസ്ത്രി സന്ന്യസ്തം ഉപേക്ഷിച്ചുപോയാൽ അതല്ലായെങ്കിൽ എന്തെങ്കിലും കാരണങ്ങൾകൊണ്ട് മഠത്തിൽനിന്നും പുറംതള്ളപ്പെട്ടാൽ അവർ ജനിച്ചുവളർന്ന കുടുംബത്തിൽവരെ ചെന്നുപറ്റാനുള്ള വണ്ടിക്കൂലിമാത്രം കൊടുത്ത് മഠത്തിൻറെ പടിയിറക്കിവിടുന്നത് അതിക്രൂരമല്ലേ? എന്നാൽ കേരളത്തിലെ കത്തോലിക്കാ സഭകളിൽ ഇന്നതാണ് നടക്കുന്നത്.


ഓരോ കന്യാസ്ത്രിയുടെയും പ്രായം, വിദ്യാഭ്യാസം, നിലവാരം, ജോലിസാധ്യത, ആരോഗ്യം, മാനസികവും ശാരീരികവും ആധ്യാത്മികവുമായ അവസ്ഥ, കുടുംബത്തിൽനിന്നുള്ള സഹായം തുടങ്ങിയ കാര്യങ്ങൾ ധനസഹായത്തിന് വിലയിരുത്തപ്പെടണം. പൌരോഹിത്യവും കന്യാസ്ത്രിജീവിതവും ഉപേക്ഷിച്ചുപോകുന്ന വ്യക്തികളുടെ നിലനില്പിനായി ട്രസ്റ്റ് ഫണ്ട് സ്ഥാപിക്കണം. 1965 മുതൽ പാശ്ചാത്യ രാജ്യങ്ങളിലും ആസ്റ്റ്രേലിയായിലുമെല്ലാം മഠംവിട്ടുപോകുന്ന കന്യാസ്ത്രികൾക്ക് ധനസഹായം ചെയ്യാനായി ട്രസ്റ്റ് ഫണ്ടുകൾ സ്ഥാപിച്ചിട്ടുണ്ട്. പുറംലോകത്തുള്ള അവരുടെ ജീവിതത്തെ കെട്ടിപ്പടുക്കാൻ അത് സഹായകമാകുന്നുണ്ട്. സഭവിട്ടുപോകുന്ന സഹോദരികളെ സഹായിക്കാൻ അവർ ആയിരുന്ന സമൂഹത്തിന് കടമയുണ്ട്. അവർ പോകുന്നതിൻറെ കാരണം ഇക്കാര്യത്തിൽ പ്രസക്തമല്ല. അപ്രകാരം ആ സമൂഹം അവരോട് പെരുമാറിയില്ലങ്കിൽ ആ സഹോദരികൾക്ക് നീതി ലഭിക്കുന്നില്ല. സഭാധികാരികളുടെ തീരുമാനങ്ങൾ  പലപ്പോഴും നല്ലതോ, ബുധിപൂർവമൊ ന്യായീകരിക്കത്തക്കതോ ആയിരിക്കണമെന്നില്ല. പിരിഞ്ഞുപോകുന്ന കന്യാസ്ത്രികളെ എല്ലാ തലങ്ങളിലും പ്രത്യേകിച്ച് സാമ്പത്തികകാര്യങ്ങളിൽ സഹായിക്കാൻ തയ്യാറാകാത്തത് കഷ്ടമാണ്. മഠങ്ങളിൽനിന്നുള്ള ധനസഹായമോ സാമ്പത്തിക വായ്പ ലഭിക്കാതിരിക്കുകയോ മറ്റ് ബുദ്ധിമുട്ടുകളിൽ സഹായഹസ്തം ഇല്ലാതിരിക്കുകയോ ചെയ്‌താൽ ആ കന്യാസ്ത്രിയുടെ മഠത്തിൽനിന്നുള്ള പോക്ക് ഗുരുതരമായ ഒരവസ്ഥയിൽ ചെന്നവസാനിക്കും. സന്ന്യാസത്തിൽനിന്ന് സാധാരണ ജീവിതത്തിലേക്കുള്ള മാറ്റത്തിന് സഹായകമാകുന്നതൊന്നും ഇന്ന് മഠങ്ങൾ ചെയ്യുന്നില്ല. കാരണം വ്യക്തമാക്കാതെ തിരുവസ്ത്രത്തോടെ മഠത്തിൽകയറ്റാതെ ഇറക്കിവിടുന്നത്‌ പച്ച മലയാളത്തിൽ പറഞ്ഞാൽ ശുദ്ധ തെമ്മാടിത്തരമാണ്. ആനപ്പുറത്തിരിക്കുന്നവന് പട്ടിയെ പേടിക്കണ്ടല്ലോ. സഭാധികാരികളുടെ മനസ്സിലിരിപ്പും അതുതന്നെ. ഇക്കാര്യത്തിൽ ഓർഡെറുകളോ കണ്‍ഗ്രിഗേഷനുകളോ തമ്മിൽ പരസ്പര ധാരണയോ പഠനമോ ഒന്നുമില്ലാത്തത് ഖേദകരം തന്നെ. ഇതു സംബന്ധിച്ച്  ലോകവ്യാപകമായ ഒരു ധാരണ കത്തോലിക്കാ സഭയ്ക്ക് ഉണ്ടായിരിക്കേണ്ടതാണ്.


കന്യാസ്ത്രി ജീവിതം ഉപേക്ഷിച്ചുപോകുന്ന സഹോദരികളുടെ നിസഹായാവസ്തയെപ്പറ്റി സഭാധികാരികൾ മനസിലാക്കേണ്ടതാണ്. ഈ വിഷയം അവരുമായി പങ്കുവയ്ക്കുമ്പോൾ സഭയുടെ ഇന്നത്തെ നിലപാടിനാധാരമായ ചില കാര്യങ്ങൾ അവർ പറയാറുണ്ട്. സഭയിൽ ചേരുന്ന കന്യാസ്ത്രികൾക്ക് നിത്യവ്രതവാഗ്ദാനത്തിനുമുൻപ് സഭയിൽനിന്നുപോകാൻ ധാരാളം സമയമുണ്ടായിരുന്നു. കാര്യം ശരിതന്നെ. പക്ഷെ നിത്യവ്രതവാഗ്ദാനാവസരത്തിലും അതിനുശേഷവും ഭാവിയെന്തെന്നും എന്തിലേയ്ക്കാണ് കാലുകുത്തുന്നതെന്നും ആർക്കും അറിയാൻ പാടില്ലന്നുള്ളതാണ് സത്യം. കാലങ്ങൾ കഴിയുമ്പോൾ ചില സഹോദരികൾക്ക്‌ അവരുടെ സന്ന്യാസ ജീവിതം മടുത്തെന്നിരിക്കും. ഇത് സാധാരണ സന്ന്യാസ ജീവിതത്തിൻറെ പരാജയമല്ല; മറിച്ച്, അത് മാനസിക വളർച്ചയുടെ ഭാഗമാണ്. 'ദൈവവിളി' ഇല്ലാതെ മഠങ്ങളിൽ കയറിക്കൂടിയവരാണ് മഠത്തിലെ ജീവിതം ഇട്ടെറിഞ്ഞിട്ടു പോകുന്നതെന്നാണ് മറ്റൊരഭിപ്രായം. എന്താണാവോ ഈ പറയപ്പെടുന്ന ദൈവവിളി? ദൈവവിളി എല്ലാവർക്കുമില്ലേ ഓരോരോ രീതിയിൽ? സാധാരണ വിശ്വാസികളുടെ കണ്ണിൽ പൊടിയിടാൻവേണ്ടി കണ്ടുപിടിച്ച ഒരു തട്ടിപ്പുപദമാണ് ദൈവവിളി എന്ന പദം. ദൈവവിളി ഉണ്ടോ ഇല്ലയോ എന്നതല്ല ഇക്കാര്യത്തിൽ പ്രധാനം. മഠത്തിലെ ഓരോ കന്യാസ്ത്രിയും സ്വന്തം സമൂഹത്തിൻറെ അഭിവൃത്തിക്കായി അഹോരാത്രം പരിശ്രമിച്ചിരുന്നു എന്നതാണ് ഇവിടെ പ്രസക്തം. അപ്പോൾ ഒരു സഹോദരി അവളുടെ സന്ന്യാസ സമൂഹം വിട്ടുപോകാൻ തീരുമാനിച്ചാൽ മാന്യവും പക്ഷപാതരഹിതവും നീതിപൂർവവുമായ പെരുമാറ്റവും കൈയ്യഴിഞ്ഞ സാമ്പത്തിക  സഹായവും ആ സഹോദരിയുടെ പുതുജീവിതത്തിലേയ്ക്കുള്ള കാൽവയ്പ്പിന് ആവശ്യമാണ്.


മഠത്തിലെ സന്ന്യാസജീവിതവുമായി പോരുത്തപ്പെട്ടുപോകാൻ സാധിക്കാത്തവരാണ് പുറത്തുപോകുന്നത്. അതുകൊണ്ട് അവർക്ക് വേണ്ട സഹായങ്ങൾ മഠാധികാരികൾ ചെയ്തുകൊടുക്കണമെന്നുള്ള ഉത്തരവാദിത്വത്തിൽനിന്ന് അവരെ ഒഴിവാക്കുന്നില്ല. മഠത്തിന് സഹായിക്കാൻ സാധിക്കുമോ ഇല്ലയോ എന്നതല്ലാ ഇവിടെ പ്രശ്നം. പോകുന്ന വ്യക്തിക്ക് ജീവസന്ധാരണത്തിനുള്ള വരുമാനമുണ്ടോ എന്നതാണ് പ്രശ്നം. സീറോ മലബാർ സഭ ഇന്ന് നികുതി കൊടുക്കാത്ത (not for profit) കേരളത്തിലെ ഏറ്റവും സമ്പന്നമായ ഒരു സംഘടനയാണ്. അതിൻറെ സ്വത്ത് കണക്കുകൂട്ടാൻ സൂപ്പർ കമ്പ്യൂട്ടർ തന്നെ വേണം. ആസ്ഥിതിക്ക് പട്ടവും സന്ന്യാസവും ഉപേക്ഷിക്കുന്നവരെ സഹായിക്കാൻ സഭയ്ക്ക് യാതൊരു പ്രയാസവുമില്ല. അതിനുള്ള നന്മനസ് മാത്രം ഉണ്ടായാൽ മതി. സാമൂഹ്യനീതിയെ അടിസ്ഥാനപ്പെടുത്തി പരിതാപകരമായ ഇന്നത്തെ സ്ഥിതിയെ തിരുത്താനും അതിനുള്ള പരിഹാരമാർഗം കണ്ടുപിടിക്കാനും സീറോ മലബാർ സഭയ്ക്ക് നിഷ്പ്രയാസം സാധിക്കും. ഈ കാര്യത്തിനു മാത്രമായി സഭ ഒരു ചർച്ച് ഫണ്ട് രൂപീകരിക്കേണ്ടതാണ്.


 ചുരുക്കി പറഞ്ഞാൽ അതിനുള്ള ഒരു വീക്ഷണവും മൂല്ല്യബോധവും നന്മനസും അതിനായി മുതൽകൂട്ടും ഉണ്ടായാൽ മതി. ഒന്നാമതായി സീറോ മലബാർ കത്തോലിക്കാ സഭ വൈദികരുടെയും  കന്യാസ്ത്രികളുടെയും സേവനങ്ങളെ വിലമതിച്ച് വിലയിരുത്തണം. അതിൻപ്രകാരം സേവനം ഉപേക്ഷിച്ച് പോകുന്നവർക്ക് ജീവസന്ധാരണത്തിനുള്ള സാമ്പത്തിക സഹായം ചെയ്യണം. രണ്ടാമതായി അവരെ ദീർഘകാലാടിസ്ഥാനത്തിൽ സാമ്പത്തികമായി സഹായിക്കാൻ ഒരു എൻഡോവ്മെൻറ് ഫണ്ട് സ്വരൂപിക്കണം. മൂന്നാമതായി ഈ എൻഡോവ്മെൻറ് ഫണ്ട് വേണ്ടവിധത്തിൽ കൈകാര്യം ചെയ്യാൻ ഉത്തരവാദപ്പെട്ട ഒരു സമതി രൂപീകരിക്കണം. പാശ്ചാത്യരാജ്യങ്ങളിൽ കന്യാസ്ത്രികളുടെ റിട്ടയർമെൻറ്റിലേയ്ക്കായി ഫണ്ടുകൾ സ്വരൂപിച്ച് അവരെ വാർദ്ധക്യത്തിൽ സഹായിക്കുന്നുണ്ട്. ഇടവകകളിൽനിന്നുപോലും ആ ഫണ്ടിലേയ്ക്കുള്ള ധനസഹായാഭ്യർത്ഥനകൾ നടത്താറുണ്ട്. എന്തുകൊണ്ട് സീറോ മലബാർ സഭയ്ക്കും ആ വഴിയെ ചിന്തിച്ചുകൂടാ? ഈ ഫണ്ട് സീറോ മലബാർ സഭയുടെ മൊത്തത്തിലുള്ളതായിരിക്കണം. സ്വതന്ത്രമായ ഒരു സമതിയുടെ നിയന്ത്രണത്തിലായിരിക്കണം. മതിയായ തുക ഈ ഫണ്ടിലുണ്ടായിരിക്കണം. ഈ സമതിയിൽ പരിചയ സമ്പത്തുള്ളവരും സത്യസന്ധരും പ്രത്യേക പരിശീലനം നേടിയിട്ടുള്ളവരും പ്രഗത്ഭരുമായ വൈദികരും സന്ന്യസ്ഥരും അല്മായരും ഉണ്ടായിരിക്കണം. ഫണ്ട് വിവേകപൂർവം കൈകാര്യം ചെയ്യണം. അർഹതപ്പെട്ടവർക്ക് നീതിയുക്തമായ രീതിയിൽ ഈ ഫണ്ടിൽനിന്നും സാമ്പത്തിക  സഹായം ചെയ്യണം. ഫണ്ട് ദാനമായോ ലോണായോ നല്കാൻ സാധിക്കണം. ഫണ്ടിൻറെ കൈകാര്യകത്രിത്വം സുതാര്യമായിരിക്കണം. സഭയിൽനിന്നുള്ള സംഭാവന, ആശ്രമങ്ങളിൽനിന്നുള്ള സംഭാവന, മഠങ്ങളിൽനിന്നുള്ള സംഭാവന, ഇടവകകളിൽനിന്നുള്ള സംഭാവന, സമ്പന്നരായ വ്യക്തികളിൽനിന്നുള്ള സംഭാവന എല്ലാം ഈ ഫണ്ടിൻറെ മുതൽ കൂട്ടിന് ഉപയോഗപ്പെടുത്തണം.


പോയ, പോകാനിരിക്കുന്ന സന്ന്യസ്ഥരുടെയും പുരോഹിതരുടെയും സാമ്പത്തികവും മറ്റ് പല തരത്തിലുമുള്ള ബുദ്ധിമുട്ടുകളെ ആധാരമാക്കി അതിനുള്ള നിവാരണമാർഗത്തിലേയ്ക്കുള്ള ഒരു വിരൽ ചൂണ്ടലാണ് ഈ ലേഖനം. ഈ വിഷയത്തെ സംബന്ധിച്ച് സഭാധികാരികൾ , പുരോഹിതർ, കന്യാസ്ത്രികൾ, സഭാപൌരർ തുടങ്ങിയവരിൽനിന്നുള്ള പ്രതികരണങ്ങൾ പ്രതിക്ഷിക്കുന്നു.

Please see pictures from Almaya Sabdam:http://almayasabdam.blogspot.com/2015/03/blog-post_41.html

Fr.Shibu








Sr.Anita

Tuesday, February 17, 2015

ലെയ്സയ്സേഷൻ ലഭിച്ച പുരോഹിതർ



നിയമാനുസൃതം വൈദികാന്തസിൽനിന്നും അല്മായാന്തസിലെയ്ക്ക് മാറ്റം ലഭിക്കുന്ന വ്യക്തികൾക്ക് എന്തൊക്കെ ചെയ്യാം എന്തൊക്കെ ചെയ്യാൻ പാടില്ല എന്നതിനെ സംബന്തിച്ച് സാധാരണ വിശ്വാസികൾക്ക് കാര്യമായ അറിവൊന്നുമില്ല. ചിലപ്പോഴൊക്കെ ഇത്തരം ചോദ്യങ്ങൾ സംസാരത്തിനിടെ പൊന്തിവരാറുണ്ട്. പൌരോഹിത്യ-സന്യസ്ഥ-കന്യാസ്ത്രീ ജീവിതാവസ്ഥയിൽനിന്നും അല്മയാവസ്ഥയിലേക്ക് മാറുന്നവരുടെ പ്രശ്നങ്ങൾ ചർച്ചചെയ്ത് വിലയിരുത്തി ഭാവിയിലേയ്ക്കുള്ള മാർഗരേഖ കണ്ടുപിടിക്കാൻ അഖിലേന്ത്യാ തലത്തിൽ ഒരു മഹാസമ്മേളനം ഫെബ്രുവരി 28, 2015-ൽ എർണാകുളം പലാരിവട്ടത്തുവെച്ച് നടക്കാൻ പോകുന്ന ഈ ശുഭ അവസരത്തിൽ മേല്പറഞ്ഞ വിഷയം ചിന്താവിഷയമാകുന്നത് അവസരോചിതമായിരിക്കുമെന്ന് കരുതുന്നു. കഴിഞ്ഞ അൻപത് വർഷത്തിനിടെ ആഗോള കത്തോലിക്കാ സഭയിൽനിന്നും ലക്ഷത്തിൽ കൂടുതൽ വൈദികർ തങ്ങൾ ഒരുകാലത്ത് തെരഞ്ഞെടുത്ത ജീവിതാന്തസിനെ വേണ്ടന്നുവെച്ച് അല്മായ ജീവിതത്തിലേയ്ക്ക് മടങ്ങിപോയിട്ടുണ്ട്. അവരിൽ ചുരുങ്ങിയ ഒരു ശതമാനം മാത്രമെ അവരുടെ രൂപാന്തരീകരണത്തെ സംബന്ധിച്ച് എഴുതുകയോ പരസ്യമായി സംസാരിക്കുകയോ ചെയ്തിട്ടുള്ളു. എല്ലാവരുംതന്നെ മൌനം പാലിക്കുകയാണ് ചെയ്യാറുള്ളത്.
പൌരോഹിത്യത്തിൽനിന്നും അല്മായാവസ്ഥയിലേയ്ക്ക് പരിവർത്തനം ചെയ്യപ്പെടുന്നവർക്കായി സഭയുടെ കാനോൻ നിയമത്തിൽ അക്കമിട്ട് കൃത്യമായി ഒന്നും എഴുതിവച്ചിട്ടില്ല. എങ്കിലും കാനോനകളിൽ ചിലത് പുരോഹിതവൃത്തി ഉപേക്ഷിക്കുന്നവരെ ഉദ്ദേശിച്ചിട്ടുള്ളതാണ്. ലെയ്സയ്സേഷനുവേണ്ടി അപേക്ഷിക്കുന്ന പുരോഹിതന് റോം നല്കുന്ന പ്രമാണരേഖ റെസ്ക്രിപ്റ്റ് ഓഫ് ലെയ്സയ്സേഷൻ (rescript of laicization) എന്ന പേരിലാണ് അറിയപ്പെടുന്നത്. വത്തിക്കാനിലെ വിശ്വാസ സത്യങ്ങളുടെ സംഘമാണ് (The Congregation for the Doctrine of the Faith) ലെയ്സയ്സേഷന് അപേക്ഷിക്കുന്ന ഓരോ വൈദികനും ആ പ്രമാണരേഖ നല്കുന്നത്. അതിൽ ലെയ്സയ്സേഷനുശേഷം ഓരോ വൈദികനും എന്തൊക്കെ ചെയ്യാം എന്തൊക്കെ ചെയ്യാൻ പാടില്ലായെന്ന് വ്യക്തമായി കൊടുത്തിരിക്കും. ഓരോ പുരോഹിതനും പ്രത്യേകം പ്രത്യേകം പെരുമാറ്റച്ചട്ടമെന്ന് അതിൽനിന്നും നാം ധരിക്കരുത്. പ്രധാനമായി അതൊരു അപേക്ഷാഫോറംപോലുള്ള പ്രമാണരേഖയാണ്. എന്നാൽ ചിലർക്ക് ലെയ്സയ്സേഷനും സന്യസ്ഥ വ്രതങ്ങളിൽനിന്നും അവിവാഹിതായിരുന്നുകൊള്ളാം എന്ന വൈദിക പ്രതിജ്ഞയിൽനിന്നുമുള്ള ഒഴിവും (dispensation) ലളിതമായ ഒരു രേഖവഴിയും നല്കാറുണ്ട്. 1980-ൽ ജോണ്‍ പോൽ രണ്ടാമൻ പാപ്പായുടെ കാലത്താണ് പുതിയ ഫോം പ്രാബല്യത്തിൽ കൊണ്ടുവന്നത്. 1983-ൽ ലത്തീൻ കാനോൻ നിയമം പുതുക്കിയതിനാൽ ചില കാനോൻനിയമനബറുകൾക്ക് മാറ്റം സംഭവിച്ചിട്ടുണ്ട്. ആ റെസ്ക്രിപ്റ്റിലെ നാലും അഞ്ചും ഭാഗങ്ങളിലാണ് ലെയ്സയ്സേഷൻ ലഭിക്കുന്ന പുരോഹിതർക്ക് എന്തൊക്കെ ചെയ്യാം എന്തൊക്കെ ചെയ്യാൻ പാടില്ല എന്നത് കാര്യമായി പ്രതിപാതിച്ചിരിക്കുന്നത്. ചുരുക്കിപ്പറഞ്ഞാൽ അതിപ്രകാരമാണ്‌:
1. മരണാസന്നനായ ഒരു വ്യക്തി (ഉദാഹരണത്തിന് കാറപകടത്തിൽപ്പെട്ട ഒരാൾ) കത്തോലിക്കനും കുമ്പസാരിക്കാനുള്ള ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്‌താൽ ലെയ്സയ്സേഷൻ ലഭിച്ച പുരോഹിതൻ അടുത്തുണ്ടെങ്കിൽ അയാളുടെ കുമ്പസാരം കേട്ട് പാപപ്പൊറുതിനല്കാൻ അനുവാദമുണ്ട്.
2. യാതൊരു കൂദാശയും പരികർമം ചെയ്യാൻ പാടില്ല.
3. ദിവ്യബലിസമയത്തെ വചനപ്രസംഗം നടത്താൻ പാടില്ല.
4. വിശ്വാസികൾക്ക് കുർബാന കൊടുക്കുന്ന യുക്കരിസ്റ്റിക് മിനിസ്റ്റേസാകാൻ പാടില്ല.
5. ഒരു ഇടവകയുടെ അഡ്‌മിനിസ്ട്രേറ്ററാകാൻ പാടില്ല.
6. സെമിനാരിയുമായി ബന്ധപ്പെട്ട ഒരു കാര്യവും ചെയ്യാൻ പാടില്ല.
7. കത്തോലിക്കാ യൂണിവേഴ്സിറ്റികളിൽ ഡയറക്ടറൊ പ്രഫസറൊ ആകാൻ പാടില്ല.
8. ദൈവശാസ്ത്രമോ മതപരമായ വിഷയങ്ങളോ പഠിപ്പിക്കാൻ പാടില്ല.
9. ഇടവക സ്കൂളിലെ പ്രിൻസിപ്പലാകാൻ പാടില്ല.
10. മെത്രാൻറെ അനുവാദമില്ലാതെ ഇടവക സ്കൂളുകളിൽ പഠിപ്പിക്കാൻ പാടില്ല.
11. മെത്രാൻറെ പ്രത്യേക അനുവാദമില്ലാതെ സേവനം ചെയ്തിട്ടുള്ള ഇടവകയ്ക്കടുത്തോ സ്ഥലത്തോ താമസിക്കാൻ പാടില്ല. പൊതുജനത്തിന് ഉതപ്പുണ്ടാകാതിരിക്കാനാണ് ഈ വിലക്കെന്ന് കരുതപ്പെടുന്നു.

ലെയ്സയ്സേഷൻ ലഭിക്കുന്ന പുരോഹിതന് റെസ്ക്രിപ്റ്റിനെ സബന്ധിച്ച് എന്തെങ്കിലും സംശയമുണ്ടെങ്കിൽ തൻറെ മെത്രാനോടോ സന്യാസസഭാ മേലധികാരിയോടോ ആലോചിച്ച് സംശയനിവാരണം ചെയ്യേണ്ടതാണ്. കൂടാതെ ചില സല്പ്രവർത്തികളും ഉപവിപ്രവർത്തികളും ചെയ്യാൻ റെസ്ക്രിപ്റ്റ് ലഭിക്കുന്ന പുരോഹിതരെ ചിലപ്പോൾ ബാദ്ധ്യതപ്പെടുത്താറുമുണ്ട്. ലെയ്സയ്സ് ചെയ്യപ്പെടുന്ന വ്യക്തിയെ സംബന്ധിച്ചുള്ള ചുരുങ്ങിയ ഒരു റിപ്പോർട്ട് വിശ്വാസ സത്യങ്ങളുടെ സംഘത്തിന് അയക്കാൻ ബന്ധപ്പെട്ട സഭാധികാരിയെ ചുമതലപ്പെടുത്തിയിട്ടുമുണ്ട്.
ലെയ്സയ്സ് ചെയ്യപ്പെട്ട/ഡിസ്പെൻസേഷൻ ലഭിച്ച/ഇവ രണ്ടും ലഭിച്ച വ്യക്തികൾ സഭ ആവശ്യപ്പെടുന്ന വിലക്കുകൾക്കനുസൃതമായാണോ ജീവിക്കുന്നതെന്നു ചോദിച്ചാൽ അതിന് ഉത്തരം പറയുക പ്രയാസമാണ്. വളരെ അധികം പുരോഹിതരും സന്യസ്ഥരും റോമിൻറെ അനുവാദത്തിന് നോക്കിയിരിക്കാതെ സഭാസേവനത്തോട് വിടപറഞ്ഞിട്ടുണ്ട്. പ്രോട്ടസ്റ്റാൻറ്റ് സഭകളിൽ ചേർന്ന് വൈദികരായി തുടരുന്നവരുമുണ്ട്.
ലെയ്സയ്സേഷൻ ലഭിച്ചാലും ഒരു പുരോഹിതൻ മരിക്കുന്നതുവരെ പുരോഹിതനായിരിക്കും. ജ്ഞാനസ്നാനം പോലെ ആത്മാവിൽ സ്ഥിരമുദ്ര പതിക്കുന്ന ഒരു കൂദാശയാണ് പട്ടം. അതിനാൽ ലെയ്സയ്സേഷൻ ലഭിച്ച ഒരു പുരോഹിതൻ ഏതെങ്കിലും ഒരു കൂദാശ പരികർമ്മം ചെയ്താൽ അത് വാസ്തവമായ കൂദാശ ആയിരിക്കും. എന്നാൽ സഭയുടെ മുൻപിൽ  നിയമവിരുദ്ധമായ ഒരു പ്രവൃത്തിയായിരിക്കും അത്. 'ഫാദെർ' എന്ന് വിളിക്കപ്പെടുകയോ പുരോഹിതവസ്ത്രം ധരിക്കുകയോ ചെയ്യാൻ പാടില്ലന്നാണ് പൊതുവെ ഉള്ള വിലക്ക്.
രണ്ടാം വത്തിക്കാൻ കൌൻസിലോടെ സഭയിൽ പുതിയ വസന്തം ആരംഭിച്ചതാണ്. എന്നാൽ ജോണ്‍ പോൽ രണ്ടാമൻറ്റെയും ബെനഡിക്റ്റ് പതിനാറാമാൻറ്റെയും വരവോടെ അത് ശരൽക്കാലമായി; സഭയുടെ ക്ഷയകാലമായി. മുപ്പതിൽപ്പരം വർഷത്തെ യാഥാസ്ഥിതിക നീരാളിപ്പിടുത്തംകൊണ്ട് സഭ നാശത്തിലേക്ക് മൂക്കുകുത്തി. ആ കാലഘട്ടത്തിൽ സഭയിൽ വിതച്ച നാശത്തിൻറെ വിത്തുകൾ കരിയണമെങ്കിൽ ഇനിയും വർഷങ്ങളെടുക്കും. സഭയിൽനിന്നുള്ള വൈദിക/സന്യസ്ഥ/കന്യാസ്ത്രീ പുറപ്പാടിനുള്ള പ്രധാന കാരണം രണ്ടാം വത്തിക്കാൻ കൌണ്‍സിൽ രൂപഭാവന ചെയ്ത സഭാനവീകരണം നടപ്പിലാകാതെ പോയതാണ്. വൈദിക/സന്യസ്ഥ/കന്യാസ്ത്രീ വൃത്തിക്ക് അർത്ഥികളെ ഇപ്പോൾ കിട്ടാതെ പോകുന്നതിൻറെയും പ്രധാന കാരണം അതുതന്നെ.
സഭയിൽ ഇപ്പോൾ സംഭവിച്ചിരിക്കുന്നത് കപ്പിത്താനും യാത്രക്കാരും പൊതുവായ ഒരേ താൾപര്യത്താൽ ബന്ധിതരായിട്ടല്ല മുന്നേറിയത് എന്നതാണ്. എങ്കിലും സഭാസ്നേഹികളായ സഭാപൌരാർ ഇതിനുമുൻപും കത്തോലിക്കാസഭയെ നാശത്തിൽനിന്നും കരകയറ്റിയ ചരിത്രം സഭക്കുള്ളത് നവീകരണ പ്രസ്ഥാനക്കാരെ സംബന്ധിച്ചിടത്തോളം ആശ്വാസം പകരുന്ന മധുര ഓർമ്മകളാണ്.

Friday, February 6, 2015

വൈദികരും കന്യാസ്ത്രികളും അവർ തെരഞ്ഞെടുത്ത ജീവിതാന്തസ് എന്തുകൊണ്ട് ഉപേക്ഷിക്കുന്നു?


By ചാക്കോ കളരിക്കൽ


കഴിഞ്ഞ അര നുറ്റാണ്ടിനിടെ ലോകവ്യാപകമായി ഒരു ലക്ഷത്തി ഇരുപതിനായിരം (1,20,000) വൈദികർ അവരുടെ വൈദികവൃത്തി ഉപേക്ഷിച്ച് പോയിട്ടുണ്ട്. 1965-ൽ അമേരിക്കയിൽ ഒരു ലക്ഷത്തി എണ്‍പതിനായിരം (1,80,000) കന്യാസ്ത്രികൾ സേവനം ചെയ്തിരുന്നു. ഇന്നത്‌ വെറും മുപ്പതിനായിരം (30,000) മാത്രം. പതിനഞ്ചു വർഷം കൂടി കഴിയുമ്പോൾ അത് പതിനായിരമായി (10,000) കുറയുമെന്ന് കണക്കുകൾ കാണിക്കുന്നു. ഇതു കേട്ടാൽ ആർക്കാണ് നടുക്കം തോന്നാത്തത്? വൈദികരും കന്യാസ്ത്രികളും അവരുടെ ജീവിതാന്തസ് ഉപേക്ഷിച്ച് പോകുന്ന വിഷയം ഗഹനമായ പഠനങ്ങൾക്ക് വിധേയമാക്കേണ്ടതാണ്. സഭ എന്നും മുടിചൂടി നില്ക്കുന്നു എന്ന മിഥ്യാധാരണയാണ് സഭാധികാരികൾക്ക് എന്നുമുള്ളത്. സഭയുടെ അടിസ്ഥാനം പത്രോസാകുന്ന പാറയിലാണെന്നും ആ പാറ തകരുകയില്ലെന്നും അവർ വിശ്വസിക്കുന്നു. അതിനാൽ സഭയുടെ അധ:പതനം അവർക്ക് കാണാൻ കഴിയുന്നില്ല. അവരുടെ അധികാരകസേര ഉറപ്പിക്കുന്നതിലാണ് അവർക്ക് ശ്രദ്ധ! ചെറിയതും പരിശുദ്ധവുമായ ഒരു സഭയിൽ അവർ സന്തുഷ്ടരാണ്.


വൈദികരും കന്യാസ്ത്രികളും അവർ തെരഞ്ഞെടുത്ത ജീവിതവൃത്തി ഉപേക്ഷിച്ച് പുറം ലോകത്തേക്ക് പോകുന്നതിൻറെ കാരണങ്ങളെ സംബന്ധിച്ച് സാധാരണ ജനങ്ങളുടെ ഇടയിൽ തെറ്റായ അറിവുകളും തെറ്റായ ധാരണകളുമുണ്ട്. ലൈംഗീകത ഇല്ലാതെ അവിവാഹിതരായി ജീവിക്കാനുള്ള ബുദ്ധിമുട്ടുകൊണ്ടാണ് അവർ അവരുടെ ജീവിതാന്തസ് ഉപേക്ഷിക്കുന്നതെന്നാണ് ബഹുഭൂരിപക്ഷം സഭാപൌരരും വിശ്വസിക്കുന്നത്. പ്രബലമായ ഈ ധാരണക്ക് അടിസ്ഥാനമൊന്നുമില്ല. അവർ അവരുടെ തിരുവസ്ത്രം ഉപേക്ഷിക്കുന്നതിൻറെ ഒരു കാരണം മാത്രമാണത്. സഭാമേലധികാരികളും യാഥാസ്ഥിതികരായ സഭാപൌരരും സഭാസേവനം ഉപേക്ഷിക്കുന്ന പുരോഹിതരും കന്യാസ്ത്രികളും വഴിതെറ്റിയ മോശക്കാരാണന്നും അവരുടെ 'ദൈവവിളി'യെ പരിരക്ഷിക്കാനും പരിപോഷിപ്പിക്കാനും അപ്രാപ്തരാണന്നും അവർ അതിൽ പരാജയപ്പെട്ടവരാണന്നും വിലയിരുത്തുന്നു.


ഇത്തരം ധാരണകൾ തികച്ചും സത്യവിരുദ്ധമാണ്. അക്കാരണത്താൽത്തന്നെ പുരോഹിതരും കന്യാസ്ത്രികളും അവരുടെ ജീവിതാന്തസ് ഉപേക്ഷിക്കുന്നതിൻറെ അടിസ്ഥാന കാരണങ്ങൾ എന്തെന്ന് നാം കുറെയെങ്കിലും മനസ്സിലാക്കേണ്ടതായിട്ടുണ്ട്.


സഭാസേവനത്തോട് വിടപറയുന്ന വൈദികരും കന്യാസ്ത്രികളും ആരംഭകാലത്ത് യാഥാസ്ഥിതിക ചിന്തകരും റോമിലെ പോപ്പിന് വിധേയത്വം പ്രഖ്യാപിച്ചവരും ആയിരുന്നു. എങ്കിലും ആത്യന്തികമായി ദൈവത്തിൻറെ കൃപാവരം അവരിൽ പ്രവർത്തിക്കുകയും അവരുടെ ജീവിതത്തിൽ ഒരു വ്യക്തി എന്ന നിലയിൽ ആരോഗ്യപരമായ പരിവർത്തനങ്ങൾ സംഭവിക്കുകയും ചെയ്തു. അതിൻറെ പരിണതഫലമായി അവരുടെ അധ്യാത്മികജീവിതം അസ്വസ്ഥമാകുകയും ചിലപ്പോഴൊക്കെ ദുരിതപൂർണ്ണമാകുകയും ചെയ്യുന്നു. ആ അവസ്ഥയിൽനിന്നുള്ള വിമോചനമാണ് ബാഹ്യലോകത്തേക്കുള്ള  അവരുടെ കാല് വെയ്പ്പ്.
ഇടവക സമൂഹത്തിൻറെ എല്ലാവിധ ഉന്നമനത്തിനുംവേണ്ടി അഹോരാത്രം കഠിനാദ്ധ്വാനം ചെയ്യുന്ന നല്ല വൈദികരും ആതുരശുശ്രൂഷയിലും സാമൂഹ്യ-വിദ്യാഭ്യാസ മേഖലകളിൽ വ്യക്തിമുദ്ര പതിച്ച നല്ല കന്യാസ്ത്രികളും അവരുടെ തിരുവസ്ത്രങ്ങൾ ഊരിവച്ച് വരാൻ പോകുന്ന അനിശ്ചിതങ്ങളെയും യാതനകളെയും മുൻപിൽ കണ്ടുകൊണ്ടുതന്നെ സഭാശുശ്രൂഷ ഉപേക്ഷിച്ചു പോകുന്നു. അത്തരം ഒരു തീരുമാനത്തിൻറെ പിന്നിൽ സാധാരണ വിശ്വാസിക്ക് അറിയാൻ സാധിക്കാത്ത നൂറുകണക്കിന് കാരണങ്ങൾ കാണും. ഓരോ പുരോഹിതൻറെയും ഓരോ കന്യാസ്ത്രിയുടെയും ജീവിതാനുഭവങ്ങളും ജീവിതകഥകളും വിഭിന്നങ്ങളാണ്. അവർ തെരഞ്ഞെടുത്ത ജീവിതാന്തസ് ഉപേക്ഷിക്കുന്നതിൻറെ കാരണങ്ങളും വിഭിന്നങ്ങളായിരിക്കും. എങ്കിലും അവരുടെ അപ്രിയ തീരുമാനത്തിൻറെ അടിയൊഴുക്കായി ചില കാരണങ്ങൾ പൊതുവായി തെളിഞ്ഞുകാണാൻ കഴിയും.


ഒട്ടധികം പുരോഹിതരും കന്യാസ്ത്രികളും അവർ തെരഞ്ഞെടുത്ത ജീവിതരീതി ഉപേക്ഷിച്ചുപോകുന്നത്  സഭയുടെ പഠനങ്ങൾ, സിദ്ധാന്തങ്ങൾ, ദുരാചാരങ്ങൾ, നിയമനടപടിക്രമങ്ങൾ, മേലധികാരികളുമായുള്ള വിയോജിപ്പ്‌ തുടങ്ങിയ കാരണങ്ങൾകൊണ്ടാണ്. പ്രായം വർദ്ധിച്ചുവരുകയും വിശ്വാസത്തിൽ വളർച്ചപ്രാപിക്കുകയും ചെയ്യുമ്പോൾ അവരുടെ ഉള്ളിൽ കാതലായ അനേകം ചോദ്യങ്ങൾ ഉയരുന്നു: ഈ സഭ മനുഷ്യനിർമ്മിതമല്ലേ? ശിശു ജ്ഞാനസ്നാനം ശരിയോ? പറഞ്ഞുകുമ്പസാരത്തിൻറെ ആവശ്യമെന്ത്? വിഗ്രഹങ്ങളെ എന്തിന് വന്ദിക്കുന്നു? ദൈവത്തിൻറെ അമ്മയായി മറിയമിനെ എന്തിന് വണങ്ങുന്നു? യേശു കന്യാഗർഭം വഴിയാണോ ജനിച്ചത്? മറിയം ആത്മശരീരങ്ങളോടെ സ്വർഗപ്രാപ്തയായോ? ശുദ്ധീകരണസ്ഥലം എന്നൊരു അവസ്ഥയുണ്ടോ? ജന്മപാപം എന്നൊരു പാപമുണ്ടോ? പത്രോസിന്റെ ഒന്നാം സ്ഥാനം മനുഷ്യസൃഷ്ടിയല്ലേ? പോപ്പിനുള്ള അപ്രമാദിത്വത്തിൻറെ അടിസ്ഥാനമെന്ത്? ദിവ്യബലിയിലെ അപ്പത്തിലും വീഞ്ഞിലും യേശുവിൻറെ യഥാർത്ഥ സാന്നിധ്യമുണ്ടോ? ഗർഭധാരണപ്രതിരോധനം, സ്ത്രീ പൌരോഹിത്യം, വൈവാഹിത പൌരോഹിത്യം, സ്വവർഗരതി തുടങ്ങിയ വിഷയങ്ങളിലെ സഭയുടെ നിലപാട് സാധൂകരിക്കാൻ ന്യായങ്ങളെന്ത്? ഈ സിദ്ധാന്തങ്ങളൊക്കെ വെറും വിശ്വാസങ്ങളല്ലേ? ഇത്തരം വിശ്വാസങ്ങൾ വേദപുസ്തകത്തിനു വിരുദ്ധമല്ലേ? ബാലികാബാലന്മാരെ ലൈംഗികമായി ദുരുപയോഗിച്ച വൈദികരും മെത്രാന്മാരും ശിക്ഷാർഹരായ കുറ്റക്കാരല്ലേ? ഇത്തരം അനേകം ചോദ്യങ്ങൾക്ക് ഉത്തരം കണ്ടുപിടിക്കാൻ പഠിക്കുകയും മനനം ചെയ്യുകയും പ്രാർത്ഥിക്കുകയും ചെയ്യുമ്പോൾതന്നെ അവർക്ക് സത്യവും നീതിയും സ്നേഹവും നിറഞ്ഞ ഒരു സമൂഹമായി കത്തോലിക്കാസഭയെ കാണാൻ കഴിയാതെയും വരുന്നു. സഭ ഒരു വലിയ സംഘടനയായി കാണപ്പെടുന്നു. ആ സംഘടനയിൽ സാധാരണ വ്യക്തികൾക്ക് സ്ഥാനമില്ല. അവരെ ഒറ്റപ്പെടുത്തുന്നു. ആ സംഘടന അവിവാഹിതരായ വൃദ്ധപുരുഷന്മാരാൽ നിയന്ത്രിക്കപ്പെടുന്നു. അവർ വൈദികരുടെയും കന്യാസ്ത്രികളുടെയും വ്യക്തിഗത ആവശ്യങ്ങളെ നിർവികാര്യതയോടെ കാണുന്നവരാണ്. അവർക്ക്  അവരുടെ പ്രാമാണികത്വവും അധികാരവും പ്രയോഗിക്കുന്നതിലും സുഖലോലുപജീവിതത്തിലുമാണ് ജാഗ്രത. സഭയുടെ സിദ്ധാന്തങ്ങളുമായി പൊരുത്തപ്പെട്ടുപോകാത്ത സഭാകൂട്ടായ്മകളെയും ദൈവശാസ്ത്രജ്ഞരെയും സാധാരണ വിശ്വാസികളെയും ശപിച്ചു പുറം തള്ളുന്നു (anathema/excommunication). തന്നെ ക്രൂശിച്ചവരോട് നിരുപാധികം ക്ഷമിച്ച യേശുവിൻറെ മാതൃക എവിടെ? സഭാധികാരികൽക്ക് എങ്ങനെ ഒരേസമയം അനുഗ്രഹിക്കാനും ശപിച്ചുതള്ളാനും കഴിയും? ഈ സഭയുടെ വക്താക്കളായി തുടരാൻ ധാരാളം വൈദികരും കന്യാസ്ത്രികളും വിസമ്മതിക്കുന്നു. സഭാസേവനം ഉപേക്ഷിച്ചുപോകാൻ അത് കാരണമാകുകയും ചെയ്യുന്നു.


ബഹുഭൂരിപക്ഷം സഭാധികാരികളും വിശ്വാസികളും സഭാപഠനങ്ങളെ കാര്യമായി ഗൗനിക്കാതെ വ്യത്യസ്തമായ ഒരു ജീവിതമാണ് നയിക്കുന്നതെന്ന് ഇറങ്ങിപ്പോകുന്ന വൈദികർക്കും കന്യാസ്ത്രികൾക്കും നന്നായറിയാം. എല്ലാ ഞായറാഴ്ചയും ദിവ്യബലി അർപ്പിക്കുന്നതും ദിവ്യബലിയിൽ സംബന്ധിക്കുന്നതും തൻറെ നിത്യരക്ഷയുമായി യാതൊരു ബന്ധവുമില്ലന്ന് അവർ തിരിച്ചറിയുന്നു. സഭ ക്രിസ്തുവിൻറെ മണവാട്ടിയല്ലെന്ന് അനുഭവസിദ്ധമാക്കിയവരാണവർ. അവരുടെ നിത്യരക്ഷയ്ക്ക് മറ്റ് മാർഗങ്ങളുണ്ടെന്നും അവർ മനസിലാക്കുന്നു. ദൈവാനുഭവവും വിശ്വാസവും ആധ്യാത്മികതയുമെല്ലാം വ്യക്തിപരമാണന്നവർക്കറിയാം. വിശ്വാസത്തെ ആരിലും ആർക്കും അടിച്ചേൽപ്പിക്കാൻ സാധിക്കയില്ല. അകൃത്രിമമായ ഒരു ജീവിതത്തിനുവേണ്ടി സ്വന്തം ബോദ്ധ്യങ്ങൾക്കനുസൃതമായിട്ടാണ് ചില വൈദികരും കന്യാസ്ത്രികളും ഇരുപതും മുപ്പതും വർഷങ്ങൾക്കുശേഷം പുറംലോകത്തേയ്ക്ക് പോകുന്നത്.


സഭാഭരണകർത്താക്കളിലധികവും കഠിന ഹൃദയരും സിദ്ധാന്തകാവൽക്കാരുമായ പൊലീസുകാരാണ്. കഴിഞ്ഞ മുപ്പതു വർഷംകൊണ്ട് സഭയുടെ ഹയരർക്കി ഇത്തരക്കാരെകൊണ്ട് കുത്തിനിറച്ചിരിക്കയാണ്. അവരുടെ കീഴിൽ വേലചെയ്യുന്ന വൈദികരും കന്യാസ്ത്രികളും അവരുമായി നിരന്തരം യുദ്ധത്തിലുമാണ്. സഭയിൽത്തന്നെ മറ്റ് പോംവഴികൾ കാണാൻ സാധിക്കാതെ അളമുട്ടി നില്ക്കുന്നവർ അല്മായ ജീവിതത്തിലേക്ക് തിരിച്ചുപോകുന്നു. ഇവരെയെല്ലാം പതിനാറോ പതിനെട്ടോ വയസ്സിൽ സെമിനാരികളിലോ മഠങ്ങളിലോ ചേർത്തതാണ്. അപക്വമായ വയസ്സിൽ പുരോഹിത/സന്യസ്ത ജീവിതം തെരഞ്ഞെടുത്ത ഇവരിൽ നല്ലൊരു വിഭാഗം കാര്യത്തിൻറെ ഗൌരവം പൂർണ്ണമായി മനസ്സിലാക്കാതെ പ്രതിജ്ഞ/വ്രതം ചെയ്തവരാണ്. അവരുടെ നിഷ്കളങ്കമായ പ്രതിജ്ഞകൾ /വ്രതങ്ങൾ അർത്ഥശൂന്യങ്ങളാണ്. അത് തിരിച്ചറിയുമ്പോൾ പുറം ലോകത്തേയ്ക്ക് പോകുന്ന വഴിയെ അവരുടെ മുൻപിൽ കാണുകയൊള്ളു. "വിളിക്കപ്പെട്ടവർ വളരെ; തിരഞ്ഞെടുക്കപ്പെട്ടവരോ ചുരുക്കം" (മത്താ. 22: 14); "കലപ്പയിൽ കൈവെച്ചിട്ടു തിരിഞ്ഞു നോക്കുന്ന ഒരുവനും സ്വർഗരാജ്യത്തിന് യോഗ്യനല്ല" (ലൂക്കോ. 9: 62) തുടങ്ങിയ വേദവാക്യങ്ങൾ ഉദ്ധരിച്ചു് സെമിനാരി വിദ്യാർത്ഥികളെയും കന്യാസ്ത്രി പരിശീലനം ചെയ്യുന്നവരെയും വിരട്ടി നിർത്താൻ അവരുടെ മേലധികാരികൾ ശ്രമിക്കാറുണ്ട്. ചില അർത്ഥികൾക്ക് അവരുടെ ഇത്തരം കാപട്യങ്ങൾ താങ്ങാനാവുന്നതല്ല. അവർ ധൈര്യപൂർവം സഭാസേവനം ഉപേക്ഷിച്ചുപോകുന്നു.


പുരോഹിതരുടെയും കന്യാസ്ത്രികളുടെയും വ്യക്തിജീവിതത്തിൽ സഭ എന്തുമാത്രം അതിക്രമിച്ചുകയറുന്നുണ്ടെന്ന് അനുഭവസിദ്ധമാകുബോഴാണ് അവർ നിരാശരാകുന്നത്; അവരുടെ ജീവിതസ്ഥിതിയോട് വെറുപ്പ് തോന്നിത്തുടങ്ങുന്നത്. ദൈവദത്തമായ സ്വാതന്ത്ര്യത്തെ കണ്ടെത്താനുള്ള തീവ്രതയിൽ അവരുടെ ജീവിതവൃത്തിയെ ഉപേക്ഷിക്കാൻ അവർ തയ്യാറാകുന്നു. വിശ്വാസത്തിൻറെ വളർച്ച സ്വാതന്ത്ര്യത്തെ കണ്ടെത്താനും പ്രേരകമാകുന്നു. അപ്പോൾ യേശുവുമായുള്ള അവരുടെ തീർത്ഥയാത്ര യഥോചിതം തുടരാനും സാധിക്കുന്നു. മദ്ധ്യകാലനൂറ്റാണ്ടിലെ സഭയും അതിൻറെ അധികാരശ്രേണിയും കല്പിച്ച പൗരൊഹിത്യ/കന്യാസ്ത്രി അവസ്ഥ വഴിമാറി മറ്റ് ജീവിതാന്തസിലേയ്ക്ക് പ്രവേശിക്കാൻ പ്രചോദനമാകുന്നു. ചില വൈദികരും കന്യാസ്ത്രികളും  പീഡനങ്ങൾ സഹിച്ച് സഭയിൽ തുടരുന്നു.


പട്ടംകൊടുക്കൽ ശുശ്രൂഷ പഠിച്ചാലറിയാം പുരോഹിതർ മെത്രാൻറെ വിപുലീകരണം (എക്സ്റ്റൻഷൻ) മാത്രമാണന്ന്. മെത്രാനില്ലാതെ ഒരു പുരോഹിതന് സ്വന്തം വ്യക്തിത്വം (identity) ഇല്ല. ഓരോ പുരോഹിതാൻറെയും പൌരോഹിത്യ ആസ്തിത്വം മെത്രാനിൽ നിക്ഷിപ്തമാണ്. മെത്രന്മാരാണ് വൈദികരെ നിയന്ത്രിക്കുന്നത്‌. വൈദികർ അടിമകളെപ്പോലെ മെത്രാനുവേണ്ടി പണിയെടുക്കുന്നു; ഇടവകക്കാർക്കുവേണ്ടിയല്ല. അത് വ്യക്തമാകണമെങ്കിൽ മാർതോമ്മ നസ്രാണി ക്രിസ്ത്യാനികളുടെ കത്തനാരന്മാരെ പഠിച്ചാൽ മതി. അവർ ഇടവകാംഗങ്ങളാൽ തെരഞ്ഞെടുത്ത് പട്ടത്തിനുപഠിപ്പിച്ച് പട്ടമേറ്റ് ആ ഇടവക്കുവേണ്ടി സേവനം ചെയ്തിരുന്നു. പാശ്ചാത്യരുടെ ആഗമനത്തോടെ ആ സമ്പ്രദായം മാറ്റി മെത്രാൻറെ കീഴിൽ മെത്രാനു സേവനം ചെയുന്ന വികാരിമാരെ സൃഷ്ടിച്ചു. വികാരി മെത്രാനെ വെറുപ്പിച്ചാൽ അയാൾ പള്ളിക്ക് പുറത്ത്. വടക്കനച്ചൻറെ ജീവിതകഥ ഇതിന് ഉദാഹരണമാണ്. മെത്രാൻറെ വികല ഇംഗിതത്തിനു വഴങ്ങാതെ സഭാസേവനത്തിൽനിന്നും പുറത്തുപോകുന്ന അനവധി വൈദികരുണ്ട്.


ചില വൈദികർക്ക് സാമ്പത്തിക ബുദ്ധിമുട്ടുകളും പള്ളിമുറിയിലുള്ള ഏകാന്ത ജീവിതവും അരോചകമാകാം. അവരുടെ ഉടമസ്ഥൻ സഭയാണന്നുള്ള ചിന്തയും അവരെ അലട്ടാം. മെത്രാൻറെ മുൻപിൽ കമഴ്ന്നുകിടന്ന് സ്വന്തം അവകാശങ്ങൾക്ക് വിപരീതമായി അവിവാഹിതാവസ്ഥയും സമ്പൂർണ്ണ വിധേയത്വവും പ്രതിജ്ഞ എടുത്തതിലുള്ള മനക്കടിയുമെല്ലാം ഒരു പുരോഹിതനെ വൈദികവൃത്തി ഉപേക്ഷിക്കാൻ പ്രേരിപ്പിച്ചേക്കാം.
ലൈംഗികതയിൽ വേണ്ടത്ര അറിവോ അനുഭവജ്ഞാനമോ ഇല്ലാത്ത ചെറുപ്പക്കാർ ജീവിതകാലം മുഴുവൻ അവിവാഹിതരായി ജീവിച്ചുകൊള്ളാമെന്നുള്ള പ്രതിജ്ഞ യുക്തിരഹിതമാണ്. വർഷങ്ങൾ കഴിയുമ്പോൾ തനിക്ക് പൂർണ്ണ അറിവില്ലാതെ ചെയ്ത പ്രതിജ്ഞയെ അവർ ചോദ്യം ചെയ്തുതുടങ്ങും. ബ്രഹ്മചര്യം വിശുദ്ധിയുടെ പാരമ്യമാണന്നുള്ള തലതിരിഞ്ഞ ചിന്താഗതിയെ അവർ തിരിച്ചറിഞ്ഞു തുടങ്ങും. ഇടവകയിലെ കുടുംബങ്ങളും സ്ത്രീപുരുഷന്മാരുമായുള്ള ഇടപഴകലും പ്രേമത്തിൻറെ അനുഭവങ്ങൾ മനസ്സിൽ അങ്കുരിക്കാൻ തുടങ്ങും. അത് വളരുംതോറും പൌരോഹിത്യത്തെ ഉപേക്ഷിക്കാൻ അയാളുടെ മനസ്സ് മന്ത്രിക്കും. വെറും സ്വാഭാവികവും ഒരു വ്യക്തിയുടെ ജന്മാവകാശവുമായ ലൈംഗിക വിവാഹിത ജീവിതത്തിലേയ്ക്ക് ഇറങ്ങിച്ചെല്ലാൻ അത് കാരണമാകുന്നു. അയാൾ ആവശ്യപ്പെട്ടാൽ അയാൾക്ക്‌ പട്ടത്തിൽനിന്ന് മോചനം നൽകാൻ സഭാധികാരികൾ കടപ്പെട്ടവരാണ്. വിവാഹിതരായ പുരോഹിതരാണല്ലോ രഹസ്യ വെപ്പാട്ടികളെയും വച്ചുകൊണ്ടിരിക്കുന്ന പുരോഹിതരിലും ഭേദം.


കന്യാസ്ത്രികളും അവരുടെ മേലധികാരികളും തമ്മിലുള്ള സന്ധിയില്ലാസമരം പുതിയ ജീവിതത്തെ തേടിപ്പോകാൻ കാരണമാകുന്നുണ്ട്. മെത്രാൻറെയും മറ്റ് സഭാധികാരികളുടെയും ആധിപത്യം ഉറപ്പിക്കുന്ന അന്തരീക്ഷത്തിൽ അടിച്ചമർത്തലും ചൂഷണവും രോഷവും ശിക്ഷയുമെല്ലാം ഉണ്ടാകും. സാധാരണ വിശ്വാസികളോ കന്യാസ്ത്രികളുടെ മാതാപിതാക്കളോ അതറിയണമെന്നില്ല. ഉമി നീറി നീറി കരിഞ്ഞ് ചാരമാകുന്നപോലെ പല കന്യാസ്ത്രികളും മനോവ്യഥയുടെ തിളച്ച വെളിച്ചെണ്ണയിൽ കിടന്ന് പുളയുന്നവരാണ്. പുറമെ കണ്ടാൽ എല്ലാം ഭദ്രം. എങ്കിലും ഈ വേദനകളുടെയും യാതനകളുടെയും ഒടുവിൽ അവർ തങ്ങളുടെ മനസക്ഷിക്കുവഴങ്ങി മഠം വിട്ടിറങ്ങുന്നു.


ദൈവത്തിൻറെ പ്രതിനിധികളാക്കപ്പെട്ട മെത്രാന്മാരെയും സന്യാസസഭാ മേലധികാരികളെയും സന്യാസീസന്യാസിനികൾ പൂർണ്ണമായി അനുസരിക്കാൻ നൂറ്റാണ്ടുകളായി സഭ കണ്ടുപിടിച്ച വിദ്യയാണ് അനുസരണം, ബ്രഹ്മചര്യം, ദാരിദ്രം എന്ന മൂന്ന് വ്രതങ്ങൾ. കന്യാസ്ത്രികളുടെയും പുരോഹിതരുടെയും ലൈംഗികതപോലും സഭയുടെ നിയന്ത്രണത്തിലാണ്. പരിപൂർണ്ണരാകാൻ ഈ വൃതാനുഷ്ഠാനം അനിവാര്യമാണന്നാണ് സഭ പഠിപ്പിക്കുന്നത്. പക്ഷെ ധനികനായ യുവാവിനോട് യേശു പറഞ്ഞത്,  "നീ പരിപൂർണ്ണനാകാൻ ആഗ്രഹിക്കുന്നെങ്കിൽ, പോയി നിനക്കുള്ളതെല്ലാം വിറ്റ് ദരിദ്രർക്ക് കൊടുക്കുക. ...പിന്നെ വന്ന് എന്നെ അനുഗമിക്കുക" (മത്താ. 19: 21) എന്നാണ്; മൂന്ന് വ്രതങ്ങൾ എടുത്ത് ജീവിക്കാനല്ല. ചെറുപ്പക്കാർ മരണംവരെ മൂന്ന് വ്രതങ്ങൾ എടുക്കുന്നത് പരിഹാസ്യമായ അസംബന്ധമാണ്. എട്ടും പൊട്ടും തിരിയാത്ത ചെറുപ്പക്കാരെ സന്യാസജീവിതത്തിലേയ്ക്ക് സഭാധികാരികൾ നയിക്കുന്നത് വഞ്ചനയാണ്. മനുഷാവകാശ ലംഘനമാണ്. അവരെ മുറപ്രകാരമുള്ള വിശ്വാസ കൂട്ടായ്മയിൽനിന്നു തട്ടിയെടുത്ത് പുതിയ സമൂഹത്തിൽ ചേർക്കലാണ്. ഇവർ ആരോട് എന്തിന് വ്രതം ചെയ്യുന്നു? അടിമകളെപ്പോലെ രാപകലില്ലാതെ വേലചെയ്യുന്ന കന്യാസ്ത്രികളുടെ വേലക്ക് ഒരു വിലയുമില്ല. സഭയിലെ അധികാരവർഗത്തിന് ഭക്ഷണം പാകം ചെയ്തും അവരുടെ വസ്ത്രങ്ങൾ അലക്കിയും റബ്ബറുവെട്ടിയും കഴിയുന്നതിനാണോ അവർ മഠത്തിൽ ചേർന്നത്‌? ഇത് തിരിച്ചറിയുന്ന കന്യാസ്ത്രികൾ മഠംവിട്ടിറങ്ങുന്നു.


ഓരോ വ്യക്തികളുടെയും കടമ സത്യസന്ധനും തൻറെ മനസാക്ഷിയോട് നീതി പുലർത്തുന്നവനും ആയിരിക്കുക എന്നതാണ്. അപ്പോൾ പൌരോഹിത്യവൃത്തിയിലോ കന്യാസ്ത്രിജീവിതത്തിലോ തുടരുന്നത് മനസാക്ഷിപ്രകാരം ശരിയല്ലന്ന് തോന്നുന്നപക്ഷം അവരുടെ ജീവിതാസിനോട് വിടപറയുന്നത് തന്നോടുതന്നെയുള്ള നീതി പുലർത്തലാണ്.


വൈദികരും കന്യാസ്ത്രികളും അവരുടെ ജീവിതാന്തസ് ഉപേക്ഷിച്ചുപോകുന്നത് എന്തുകൊണ്ടാണന്നുള്ള വിഷയത്തെപ്പറ്റി ചിന്തിക്കുമ്പോൾത്തന്നെ അവരോടുള്ള മേലധികാരികളുടെ സമീപനമെന്ത്, അവർ അനുഭവിക്കുന്ന യാതനകൾ എന്തൊക്കെ, യേശുവിൻറെ അനുയായികൾ എന്ന നിലയ്ക്ക് നമ്മുടെ സഹോദരീസഹോദരന്മാരായ അവരെ പുന:രധിവസിപ്പിക്കാനും അവർക്ക് സഹായഹസ്തം നൽകി അവർക്കത്താണിയാകാനും നമുക്കെങ്ങനെ സാധിക്കും എന്നും മറ്റുമുള്ള നിരവധി ചോദ്യങ്ങൾ നമ്മുടെ മനസ്സിൽ ഉയർന്നുവരും. നരകയാതനകൾ സഹിച്ചുകൊണ്ട് മനസാക്ഷിയുടെ വിളിയെ കേൾക്കാൻ ധൈര്യമില്ലാതെ രൂപതകളിലും സന്യാസ ആശ്രമങ്ങളിലും മഠങ്ങളിലും കഴിഞ്ഞുകൂടുന്നവർക്കുവേണ്ടി നമുക്കെന്തുചെയ്യാൻ സാധിക്കും? ഈ ചിന്തകളുടെ പരിണത ഫലമാണല്ലോ KCRM-ൻറെ കുടക്കീഴിൽ ശ്രീ റജി ഞള്ളാനിയുടെ നേതൃത്വത്തിൽ ഫെബ്രുവരി 28, 2015-ൽ കൊച്ചിയിൽവച്ചു് ഈ വിഷയത്തെ സംബന്ധിച്ചുള്ള സെമിനാർ നടക്കാൻ പോകുന്നത്. എത്രയോ നല്ല കാര്യം. ആ സമ്മേളനത്തിന് എല്ലാവിധ ആശംസകളും വിജയവും ഞാൻ നേർന്നുകൊള്ളുന്നു.